വെള്ളരിക്കുണ്ട്: കെഎസ്ആർടിസി കൊറിയർ സർവീസിനെതിരേ പരാതിയുമായി നർക്കിലക്കാട് സ്വദേശി എം.വി. ജോസ്. ജൂലൈ 17 വെള്ളിയാഴ്ചയാണ് ജോസ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നു പ്രധാനപ്പെട്ട രേഖകൾ അങ്കമാലിയിലേക്ക് കൊറിയർ അയക്കുന്നത്. ഉച്ചയ്ക്ക് 2.40 നുള്ള പാലാ ബസിൽ കൊറിയർ കൊടുത്തുവിടുമെന്നും അതു രാത്രിയോടെ തൃശൂരിൽ എത്തുമെന്നും അവിടെ നിന്ന് പിറ്റേന്ന് ഉച്ചയ്ക്കു മുന്പായി അങ്കമാലിയിൽ എത്തിക്കുമെന്നുമാണ് ബുക്ക് ചെയ്തപ്പോൾ അറിയിച്ചത്.
എന്നാൽ തൃശൂരിൽ ഏൽപിക്കാതെ പാലാ ഡിപ്പോയിലാണ് കൊറിയർ ഏൽപിച്ചത്. ഇത് അവിടെ നിന്നു വീണ്ടും തിരിച്ച് അങ്കമാലിയിലേക്ക് അയക്കുകയായിരുന്നു. അതിനാൽ വൈകുന്നേരം ആറോടെയാണ് കൊറിയർ ലഭിച്ചത്. പിറ്റേന്ന് ഞായറാഴ്ച ആയത് കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടന്നില്ലെന്നും കെഎസ്ആർടിസിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് വലിയ നഷ്ടം നേരിട്ടതായും അദ്ദേഹം കെഎസ്ആർടിസി ജനറൽ മാനേജർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.